കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വ്യാജ പേരില്‍ പ്രിയങ്ക വോട്ട് ചോദിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. മധ്യപ്രദേശിലെ ഗുണ നിയോജക മണ്ഡലത്തിൽ നടന്ന റാലിയിലാണ് വോട്ട് നേടുന്നതിനായി ഗാന്ധി എന്ന കുടുംബപ്പേര് കോണ്‍ഗ്രസ് നേതാവ് ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചത്.
“നമ്മുടെ പാരമ്പര്യമനുസരിച്ച്, മകൾ വിവാഹിതയായ ഉടൻ, അവളുടെ പേരിനൊപ്പം അവളുടെ ഭര്‍ത്താവിന്‍റെ കുടുംബപ്പേര് ചേർക്കുന്നു. പ്രിയങ്ക എങ്ങനെയാണ് ഇപ്പോള്‍ ഗാന്ധി? അവരെല്ലാം വ്യാജ ഗാന്ധികളാണ്. അവർ ഗാന്ധിയുടെ പേരിൽ വോട്ട് നേടാന്‍ ആഗ്രഹിക്കുന്നു” ശനിയാഴ്ച നടന്ന റാലിയിൽ യാദവ് പറഞ്ഞു.
ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണവും സ്വന്തമാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ നരേന്ദ്ര മോദി രാജസ്ഥാൻ റാലിയിൽ നേരത്തെ പറഞ്ഞിരുന്നു.
മോദിയുടെ സ്വര്‍ണ്ണം, മംഗല്യസൂത്ര പരാമർശത്തോട് പ്രതികരിച്ച പ്രിയങ്ക, ബിജെപി നേതാവിനെതിരെ ആഞ്ഞടിക്കുകയും തന്‍റെ അമ്മ സോണിയ ഗാന്ധി രാജ്യത്തിന് വേണ്ടി തന്‍റെ തന്‍റെ ‘മംഗല്യസൂത്രം’ ത്യജിച്ചതാണെന്നും പറയുകയുണ്ടായി. വിവാഹത്തിന് ശേഷം മംഗല്യസൂത്രം ധരിക്കാത്തതിന് പ്രിയങ്കയെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വിമർശിച്ചു. ‘മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ ആത്മാവ് പോലും ഇപ്പോള്‍ വിലപിക്കുന്നുണ്ടാവും, കുടുംബത്തിൽ ജനിച്ച, മംഗല്യസൂത്രം പോലും ധരിക്കാത്ത, ഒരു കൊച്ചുമകളെ ഓർത്ത് ആ ആത്മാവ് കണ്ണുനീർ പൊഴിക്കുന്നുണ്ടാകണം’, മുഖ്യമന്ത്രി പറഞ്ഞു..