കൊച്ചി: മസാല ബോണ്ട് കേസിൽ തിരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസകിന്‍റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ട ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്. ഉത്തരവ് നിയമപരമല്ലെന്നും ഇഡി അപ്പീലിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തിര വാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു മാത്രമല്ല ഇഡിയുടെ നടപടി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക് കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനം ഇല്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി കോടതിയെ അറിയിച്ചു.