കൊല്ലം: നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യ സജിന, ഇവരുടെ ബന്ധുവായ തിരുവനന്തപുരം സ്വദേശികളായ സബീർ, ഭാര്യ സുമയ്യ എന്നിവരാണ് മരിച്ചത്.
മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. മൂന്നുപേരും ഒന്നിച്ച് കുളിക്കാൻ എത്തിയതായിരുന്നു ഇവിടെ. കരയിൽ നിന്ന് 20 അടിയോളം വെള്ളത്തിലേക്കിറങ്ങിയ സജിന മുങ്ങിത്താഴുന്നത് കണ്ട് സബീറും സുമയ്യയും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ സജിനയുടെ അടുത്തെത്തുന്നതിന് മുമ്പ് ഇവരും മുങ്ങിത്താഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. സബീറും സുമയ്യയും സജിനയും മുട്ടയ്ക്കാവിന് സമീപം മുളവറക്കുന്ന് ബിജു ഭവനിൽ രണ്ടാഴ്ച മുമ്പാണ് വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇതിനു മുമ്പ് ഇവരെല്ലാം കായംകുളം വള്ളികുന്നത്തെ സജിനയുടെ വീട്ടിലായിരുന്നു താമസം.