ന്യൂഡൽഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ, സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഹോട്ടലുകൾക്കോ റെസ്റ്റോറന്റുകൾക്കോ സ്വയമേവയോ ബില്ലുകളിൽ സേവന നിരക്കുകൾ ചേർക്കാൻ കഴിയില്ലെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) തിങ്കളാഴ്ച (ജൂലൈ 4, 2022) അറിയിച്ചിരുന്നു. ഹോട്ടലുകൾക്കും റസ്റ്റോറൻുകൾക്കും ഉപഭോക്താവിനെ സർവീസ് ചാർജ് നൽകാൻ നിർബന്ധിക്കാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സേവന നിരക്ക് നൽകുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. സേവന നിരക്കുകൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) രജിസ്റ്റർ ചെയ്ത നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നിങ്ങളുടെ ബില്ലിൽ സർവീസ് ചാർജ് ചേർത്താൽ എന്തുചെയ്യാനാകും?
കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിച്ച് ഒരു ഹോട്ടലോ റസ്റ്റോറന്റോ സർവീസ് ചാർജ് ഈടാക്കുന്നതായി ഏതെങ്കിലും ഉപഭോക്താവ് കണ്ടെത്തുകയാണെങ്കിൽ, ബിൽ തുകയിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഹോട്ടലിലോ റസ്റ്റോറന്റിലോ ബന്ധപ്പെട്ടവരോട് പറയാം. അവർ ചാർജ് നീക്കം ചെയ്യുന്നില്ലെങ്കിൽ, ഉപഭോക്താവിന് നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ (എൻസിഎച്ച്) 1915 എന്ന നമ്പറിലോ എൻസിഎച്ച് മൊബൈൽ ആപ്പ് വഴിയോ പരാതി നൽകാം. www.e-daakhil.nic.in വഴി ഉപഭോക്താവിന് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകാം. സിസിപിഎയുടെ അന്വേഷണത്തിനും തുടർനടപടികൾക്കുമായി ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ കളക്ടർക്ക് പരാതി സമർപ്പിക്കാം. com-ccpa@nic.in എന്ന ഇ-മെയിൽ വഴിയും സിസിപിഎയ്ക്ക് പരാതി അയക്കാം.