ചെന്നൈ :രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ (55) അന്തരിച്ചു. കരൾരോഗത്തെത്തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് തിരികെ പോകാനിരിക്കെയാണ് അന്ത്യം. അമ്മയെ കാണാനായി തിരികെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് കാട്ടി ശാന്തൻ ഇരു രാജ്യത്തെ സർക്കാരിനും അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് ശാന്തന് പോകാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇതിനിടെ കരൾ രോഗം മൂർച്ഛിച്ച് ചികിത്സ തേടുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ കോടതി വിട്ടയച്ച ഏഴ് പ്രതികളിലൊരാളാണ് ശാന്തൻ. 2022ലാണ് സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയയ്ക്കുന്നത്.