കൊച്ചി: വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് സസ്പെൻഡ് ചെയ്തു. ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഓട്ടോമാറ്റിക് ഡോറിനിടയിൽ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള് എന്ന ബസിലെ ജീവനക്കാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവര്‍ എം.എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ആലുവ പമ്പ് ജങ്ഷനില്‍ വെച്ച് കുട്ടി ഇറങ്ങുന്നതിന് മുന്‍പ് കണ്ടക്ടര്‍ പിന്നിലെ വാതില്‍ അടച്ച് ബസ് മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്കി. ഓട്ടോമാറ്റിക് ഡോറിന് ഇടയിൽ കുടുങ്ങി പോയ വിദ്യാര്‍ത്ഥിയെ 50 മീറ്ററോളം വലിച്ചിഴച്ച് വാഹനം മുന്നോട്ട് പോയി.