ന്യൂഡൽഹി: മോദി കുടുംബപ്പേര് പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്തിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കും. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റ് സമയമാണ് അനുവദിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞത്. രാഹുൽ ഗാന്ധിക്കായി മനു അഭിഷേക് സിംഗ്വിയാണ് വാദിക്കുന്നത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. പരാതിക്കാരന് വേണ്ടി മഹേഷ് ജഠ്മലാനിയാണ് ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2019ലാണ് മോദി കുടുംബപ്പേര് പരാമർശം ഉണ്ടായത്.