ലണ്ടൻ : ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ പീറ്റർ ഹിഗ്‌സ് (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ചയാണ് അന്ത്യമെന്ന് എഡിൻബർഗ് സർവകലാശാല പ്രസ്‌താവനയിൽ അറിയിച്ചു. ഹിഗ്സ് ബോസോൺ സിദ്ധാന്തത്തിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി പങ്കിട്ടു.
പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് 1960കളിൽ രൂപം കൊടുത്ത ആറു ശാസ്‌ത്രജ്ഞരിൽ ഒരാളാണ്. 1929ൽ ബ്രിട്ടനിലാണ് ഹിഗ്‌സിന്റെ ജനനം. കിങ്‌സ് കോളജിൽ നിന്നു പിഎച്ച്‌ഡി നേടി. സംഘത്തിലുണ്ടായിരുന്ന ബ്രട്ടീഷ് ശാസ്‌ത്രഞ്ജനായ പീറ്റർ ഹിഗ്‌സിന്റെ പേരിലെ ‘ഹിഗ്‌സും’ ആൽബർട്ട് ഐൻസ്‌റ്റിന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ് ബോസിന്റെ ‘ബോസും’ ചേർത്താണ് ആദികണത്തിന് ഹിഗ്സ് ബോസോണ്‍ എന്ന് പേര് നൽകിയത്. ബോസോൺ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിനെ ശക്തമായി എതിർത്ത സൈദ്ധാന്തികനുംകൂടിയാണ് പീറ്റർ ഹിഗ്‌സ്.