തൃശൂർ: പാലപ്പിള്ളി എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിൻ്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. പേയിളകിയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു പശു. ഇന്ന് രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്.
പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് പശുവിനെ കൊന്നത്. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകി. തുടർന്ന് ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആൻ്റണിയെത്തി പശുവിനെ വെടിവക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്ഐ എവി ലാലു, വെറ്റിനറി സർജൻ ഡോ. റോഷ്മ, ചിമ്മിനി റെയ്ഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്.
കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനി നിവാസി പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേഞ്ഞിരുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയായിരുന്നു. ഒപ്പം ഖാദറിൻ്റെ പശുവിനെയും നിരീക്ഷണത്തിലാക്കി. ഇതിനിടെ വനം വകുപ്പ് ജീവനക്കാരൻ്റെ വീട്ടിലെ വളർത്തുനായ രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. പിന്നിട് പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കാന് ആരംഭിച്ചു. ഇതോടെ പോലീസ്, വെറ്റിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു.