ക്യാപ്‌റ്റന്റെ കുപ്പായത്തിൽ അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരം. 42 പന്തിൽ 80 റണ്ണടിച്ച സൂര്യകുമാർ ഒമ്പത് ഫോറും നാല് സിക്‌സറും പറത്തി. പിന്തുണയുമായി ഇഷാൻ കിഷനും(39 പന്തിൽ 58) തിളങ്ങി. പുറത്താവാതെ അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കുസിങ്ങാണ്(14 പന്തിൽ 22) നാടകീയ ജയമൊരുക്കിയത്. സ്‌കോർ: ഓസീസ് 208/3, ഇന്ത്യ 209/8 (19.5).
ക്യാപ്‌റ്റനായുള്ള അരങ്ങേറ്റത്തിൽ മിന്നിയ സൂര്യകുമാർ ജയിക്കാൻ 15 റൺ അകലെയാണ് പുറത്തായത്. സീൻ അബോട്ടിന്റെ അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺ മതിയായിരുന്നു. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ റിങ്കുസിങ്ങും അക്‌സർ പട്ടേലുമായിരുന്നു ക്രീസിൽ. ആദ്യപന്തിൽ റിങ്കു ഫോറടിച്ചു. അടുത്ത പന്തിൽ ഒരു റൺ. മൂന്നാംപന്തിൽ അക്‌സർ പട്ടേലിനെ(2) അബോട്ടുതന്നെ പിടിച്ചു. നാലാംപന്തിൽ രവി ബിഷ്‌ണോയി (0) റണ്ണൗട്ടായതോടെ രണ്ട് പന്തിൽ ജയിക്കാൻ രണ്ട് റൺ. റിങ്കു നേരിട്ട പന്തിൽ രണ്ട് റണ്ണെടുക്കാനുള്ള ശ്രമത്തിൽ അർഷ്‌ദീപും (0) റണ്ണൗട്ടായി. ഒരു പന്തിൽ ഒരു റൺ.