തിരുവനന്തപുരം: കേരളത്തിൽ നിരത്തിലിറങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 1 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുടനീളം ഇലക്ട്രിക് ചാർജിങ് സംവിധാനം സ്ഥാപിച്ചതാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൊതുജനങ്ങൾ കൂടുതൽ ആകർഷിക്കപ്പെടുന്നത് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളുട ദീർഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങൾ രംഗപ്രവേശം ചെയ്തത്. നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലോടടുപ്പിച്ചു. ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായി. ഒപ്പം 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 10% ലധികം വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ സാന്ദ്രതയിൽ ഇന്ത്യയിൽ ഡൽഹി കഴിഞ്ഞാൽ രണ്ടാമതാണ് കേരളം.