പുണെ: പുണെയിൽ ബംഗ്ലാദേശിനെ മെരുക്കി സെഞ്ചുറികളുടെ എണ്ണത്തിൽ ഒരെണ്ണംകൂടി കോഹ്‌ലി കുറിച്ചിട്ടു. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ നാലാംജയം കുറിച്ചപ്പോൾ കോഹ്‌ലിയുടെ സെഞ്ചുറിക്കായിരുന്നു അഴകേറെ. ഏകദിന ക്രിക്കറ്റിലെ 48–-ാം സെഞ്ചുറിയായിരുന്നു ഇത്. സച്ചിൻ ടെൻഡുൽക്കറെ മറികടക്കാൻ ഇനി രണ്ടെണ്ണംകൂടി മതി.
ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് സെമി സാധ്യത സജീവമാക്കി ഇന്ത്യ. 97 പന്തിൽ പുറത്താകാതെ 103 റണ്ണാണ് കോഹ്‌ലി നേടിയത്. സിക്‌സർ പായിച്ച് ജയവും സെഞ്ചുറിയും ആഘോഷിച്ചു. 22ന് ധർമശാലയിൽ ന്യൂസിലൻഡുമായാണ് അടുത്ത മത്സരം. ഈ കളി ജയിച്ചാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. . സ്‌കോർ: ബംഗ്ലാദേശ് -256/-8 ഇന്ത്യ -261/3 (41.3). കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്.