കൊച്ചി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോളിളക്കം സൃഷ്ടിച്ച കേസിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയത് അതീവ ഗുരതരമായ കുറ്റകൃത്യമായി സംഘം കാണുന്നു. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.
മുൻ ഡിജിപിയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിൻറെ പരിശോധനാഫലും ഇന്ന് കിട്ടിയേക്കും.