ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ അനന്തര ഫലമായി രാജി സമര്‍പ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. അദ്ദേഹത്തോടൊപ്പം നിരവധി ക്യാബിനറ്റ് അംഗങ്ങളും രാജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം മുമ്പ്, ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഏറെ പ്രശംസിച്ചിരുന്നു. ദ്വാരക എക്‌സ്‌പ്രസ് വേയെ ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേയുമായി ബന്ധിപ്പിക്കുമ്പോൾ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിര്‍മ്മാണത്തിന് ഹരിയാന സർക്കാരും മുഖ്യമന്ത്രി മനോഹർ ലാൽ ജിയും ഏറെ പരിശ്രമം നടത്തിയിട്ടുണ്ട്. ഹരിയാനയുടെ വികസനത്തിനായി അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് മനോഹർ ലാൽ എന്നും മോദി പറഞ്ഞിരുന്നു.
ഖട്ടറിന്‍റെ രാജിയ്ക്ക് പിന്നാലെ ബിജെപി-ജെജെപി സഖ്യവും ഭീഷണിയിലാണ്. ഇന്ന് ചണ്ഡീഗഡിൽ നടക്കുന്ന യോഗത്തിൽ ജെജെപി എംഎൽഎമാർ പങ്കെടുക്കില്ലെന്നാണ് ജനനായക് ജനതാ പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല തിങ്കളാഴ്ച രാത്രി ബിജെപിയുടെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെജെപിയുടെ ആവശ്യം ബിജെപി അംഗീകരിച്ചിട്ടില്ല, നാളെ മാർച്ച് 13ന് ഹിസാറിൽ റാലി നടത്തി ജെജെപി നിലപാട് വ്യക്തമാക്കും.