കൊച്ചി:മദ്യപിച്ച് വാഹനമോടിക്കുന്നത് ഇൻഷുറൻസ് പോളിസി നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് വ്യവസ്ഥയുണ്ടെങ്കിലും അപകടത്തിന് ഇരയാകുന്നയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി. മഞ്ചേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) നൽകിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ച് നിലമ്പൂർ നടുവക്കാട് മുഹമ്മദ് റാഷിദ് നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാംപ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ച് പരാതിക്കാരന് ഗുരുതരമായി പരിക്കേറ്റു. ഏഴുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ആറുമാസം വിശ്രമിക്കണമെന്നും പറഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹർജിക്കാരൻ നാലുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് 2.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. നഷ്ടപരിഹാരത്തുകയും 12,000 രൂപ മാസവരുമാനമുള്ള ഹർജിക്കാരന്റെ വരുമാനം 7000 രൂപയായി നിശ്ചയിച്ചതും കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.