തിരുവനന്തപുരം:എംസി റോഡിന് സമാന്തരമായി നിർമിക്കുന്ന തിരുവനന്തപുരം–-അങ്കമാലി ഗ്രീൻഫീൽഡ് നാലുവരിപ്പാതയെ നിർദിഷ്ട വിഴിഞ്ഞം- –നാവായിക്കുളം ഔട്ടർ റിങ് റോഡുമായി കൂട്ടി യോജിപ്പിക്കും. അഞ്ച് ജില്ലയിലൂടെ കടന്നുപോകുന്ന ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ ഈ വർഷം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ യൂണിറ്റുകളും ഉടൻ തുടങ്ങും.
ഗ്രീൻഫീൽഡിനെ കേന്ദ്രം ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ദേശീയപാത അതോറിറ്റിയുടെ തനത് പദ്ധതിയായാകും പാത നിർമിക്കുക. സ്ഥലം ഏറ്റെടുപ്പിന് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുമുണ്ടാകും. ഗ്രീൻഫീൽഡ് പാതയുടെ തുടക്കം തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽനിന്നുമാറി കിളിമാനൂരിലെ പുളിമാത്ത് ആക്കാനാണ് ആലോചിക്കുന്നത്. നിർദിഷ്ട വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകുന്നത്. ഇത് അനുസരിച്ച് പാതയുടെ അലൈൻമെന്റിൽ മാറ്റമുണ്ടാകും.