പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോനെ വടക്കഞ്ചേരിയിലെത്തിച്ചു. ഇയാളെ ഇന്നലെ രാത്രി ചോദ്യം ചെയ്തു തുടങ്ങി. ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുക്കും. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ജോമോനെ ചവറ പൊലീസ് ആണ് ഇന്നലെ കസ്റ്റഡിയിലെുത്തത്.
കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പൊലീസിനോടു പറഞ്ഞു. താൻ ഉറങ്ങിപ്പോയില്ല. അശ്രദ്ധയും സംവച്ചില്ലെന്ന് അയാൾ പറയുന്നു. ഇന്നും ചോദ്യം ചെയ്യും. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. ആലത്തൂർ ഡിവൈഎസ്പി ആർ. അശോകന്റെ നേതൃത്വത്തിലാണ് ജോമോനെ വിശദമായി ചോദ്യം ചെയ്യുന്നത്.
അപകടമുണ്ടായ ശേഷം അവിടെ നിന്നു മുങ്ങി. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കാറിൽ കടന്നുകളയുകയായിരുന്നു. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേയാണ് കൊല്ലം ചവറയിൽ നിന്ന് ഇയാളെ പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു.