KeralaNews

‘വ്യവസായത്തിന്‌ മികച്ചത്‌ കേരളംതന്നെ’.

കാസർകോട്‌ > ‘ഗുജറാത്തിൽ ഫാക്ടറി നടത്താൻ വലിയ ചെലവാണ്‌. കാസർകോട്ടെത്തെിയപ്പോഴാണ്‌ ആശ്വാസമായത്‌. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും മികച്ച പിന്തുണ. വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നു’–- പുണെയിലെ സുപ്രീം ഡെക്കർ കമ്പനി  ഡയറക്ടർ വിജയ്‌ ഈശ്വർചന്ദ്‌ അഗർവാൾ പറയുന്നു. 40 കോടി രൂപ നിക്ഷേപത്തിൽ കാസർകോട്‌ അനന്തപുരം വ്യവസായ പാർക്കിൽ റബർത്തടി പാർടിക്കിൾ ബോർഡ്‌ ഫാക്ടറി തുടങ്ങാനുള്ള തീരുമാനം ശരിയായിരുന്നെന്ന്‌  ഉറച്ച്‌ വിശ്വസിക്കുന്നു ഇദ്ദേഹം.

ഓഫീസുകൾക്കും മറ്റും ആവശ്യമുള്ള മേൽത്തരം ഫർണിച്ചർ തയ്യാറാക്കാനുള്ള റബർത്തടി പാർടിക്കിൾ ബോർഡാണ്‌ ഇവിടെ നിർമിക്കുന്നത്‌. 400 പേർക്ക്‌  ജോലി ലഭിക്കും. രണ്ടുഘട്ടമായി ജില്ലാ വ്യവസായകേന്ദ്രം അനുവദിച്ച പത്തേക്കർ ഭൂമി വാങ്ങാൻ ചെലവായത്‌ 70 ലക്ഷം രൂപ. സ്വകാര്യഭൂമിക്ക്‌ സെന്റിന്‌ ലക്ഷങ്ങൾ വിലവരുന്നയിടത്താണ്‌ വ്യവസായവകുപ്പ്‌ സെന്റിന്‌ 7,000 രൂപയ്ക്ക്‌ ഭൂമി നൽകിയത്‌. സംരംഭക സഹായക പദ്ധതിയിൽ 40 ലക്ഷം രൂപ സബ്‌സിഡിയും അനുവദിക്കും.   

ഒന്നരവർഷം മുമ്പാണ്‌ ഭൂമി അനുവദിച്ചത്‌.  ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സഹായം പ്രത്യേകം പറയണം. ഇത്രയേറെ പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരിന്റെ കീഴിൽ കേരളത്തിൽ വ്യവസായ വികസനം അതിവേഗത്തിലാകും അഗർവാൾ പറഞ്ഞു. ഒരുലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിൽ കെട്ടിടനിർമാണം നടക്കുകയാണ്‌. നിലവിൽ ഗുജറാത്തിൽ ഫാക്ടറിയുണ്ട്‌. അവിടെ ചെലവ്‌ അധികമായതിനാലാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയത്‌. പലയിടത്തും പോയിട്ടാണ്‌ കാസർകോട്‌ തെരഞ്ഞെടുത്തത്‌. അസംസ്‌കൃത വസ്‌തുക്കൾ വേണ്ടത്ര ലഭിക്കുന്നതും മംഗളൂരുവഴിയുള്ള ഗതാഗത സൗകര്യങ്ങളും ഉൽപ്പാദന–- വിപണന ചെലവ്‌ കുറയ്‌ക്കുമെന്നും അഗർവാൾ പറഞ്ഞു.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *