തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനമായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിന് ചരിത്രനഗരമായ അനന്തപുരിയിൽ തുടക്കമായി. പ്രതിനിധി സമ്മേളനം എം സി ജോസഫൈൻ നഗറിൽ (ടാഗോർ തിയറ്റർ) കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലാ നിയുക്ത ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെ സമ്മളന നടപടികൾക്ക് തുടക്കമായി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആമുഖപ്രഭാഷണം നടത്തി. അനശ്വര രക്തസാക്ഷി ചെ ഗുവേരയുടെ മകൾ ഡോ. അലെയ്ഡ ഗുവേരയും മകൾ പ്രൊഫ. എസ്തഫാനോ ഗുവേരയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.സമ്മേളനത്തിന് മുന്നോടിയായി വ്യാഴം വൈകിട്ട് ആരംഭിച്ച പതാക, കൊടിമര, ദീപശിഖാ ജാഥകൾ രാത്രിയോടെ പൊതുസമ്മേളന വേദിയായ മല്ലു സ്വരാജ്യം നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സംഗമിച്ചു. തുടർന്ന് സ്വാഗതസംഘം ചെയർപേഴ്സൺ പി കെ ശ്രീമതി പതാക ഉയർത്തി. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.മൂന്നരപ്പതിറ്റാണ്ടിനുശേഷമാണ് തലസ്ഥാന നഗരി മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന് ആതിഥേയരാകുന്നത്. അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ധാവ്ളെ, നേതാക്കളായ സുഭാഷിണി അലി, പി കെ സൈനബ, സൂസൻ കോടി, സി എസ് സുജാത, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി ജോയി തുടങ്ങിയവർ പങ്കെടുത്തു.36 വർഷത്തിനുശേഷമാണ് അഖിലേന്ത്യാ സമ്മേളനത്തിന് കേരളം വേദിയാകുന്നത്. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും. സമാപന സമ്മേളനം തിങ്കൾ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും