KeralaNews

ഇനിയുള്ള ശ്രദ്ധ കാർഷികരംഗത്ത്‌ മൂല്യവർധിത ഉത്പന്നങ്ങൾ രൂപപ്പെടുത്തി വലിയ മുന്നേറ്റം നടത്തുന്നതിന്; മുഖ്യമന്ത്രി

കോട്ടയം: കാർഷികരംഗത്ത്‌ മൂല്യവർധിത ഉത്പന്നങ്ങൾ രൂപപ്പെടുത്തി വലിയ മുന്നേറ്റം നടത്തുന്നതിനാണ്‌ കേരളത്തിന്‍റെ ഇനിയുള്ള ശ്രദ്ധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കർഷക സംഘത്തിന്‍റെ 27-ാം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം തിരുനക്കര മൈതാനത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണം, കൃഷി, വ്യവസായ മേഖലകളുടെ സംയോജിത ഇടപെടലിലൂടെ സമഗ്ര മുന്നേറ്റമാണ് കാർഷികരംഗത്തിന് ആവശ്യം. ഇതിനുള്ള നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നാടിന്‍റെ വികസനത്തിന് കാർഷികമേഖലയുടെ വികസനം കൂടിയേ തീരൂ. അക്കാര്യത്തിൽഎല്ലാ പിന്തുണയും പരിരക്ഷയും എൽഡിഎഫ് സർക്കാർ കർഷകർക്ക് നൽകും. എല്ലാ പ്രതിസന്ധിയിലും കർഷകരോടൊപ്പം നിൽക്കുന്ന സർക്കാരാണിത്. നവകേരള സൃഷ്‌ടിയിൽ കാർഷികമേഖലയുടെ കുതിപ്പിന്‌ വലിയ പങ്കുണ്ട്‌. പച്ചക്കറി അടക്കമുള്ള കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച്‌ സൂക്ഷിക്കാനും കേടുകൂടാതെ രാജ്യത്തിന്‍റെ വിദൂര സ്ഥലങ്ങളിലേക്കും വിദേശത്തേക്കും അയക്കാനും കഴിയുന്ന ശീതീകരണ സംവിധാനം അടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക്‌ നമുക്ക്‌ എത്താനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പട്ടിണി കിടക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ.  അയൽരാജ്യങ്ങളിലെല്ലാം പട്ടിണിക്കാരുടെ എണ്ണം നമ്മുടേതിലും കുറവാണ്‌. പട്ടിണിക്കാരുടെ എണ്ണത്തിൽ രാജ്യം ലോകത്ത്‌ മുന്നിലായിരിക്കുമ്പോഴും പട്ടിണി കേരളത്തിൽ ഇല്ല. കൊവിഡ്‌ കാലത്തുപോലും ഇവിടെ ഒരാളും പട്ടിണി കിടന്നില്ല. സംസ്ഥാന സർക്കാരിനൊപ്പം ഓരോ പൊതുപ്രവർത്തകനും സ്വയം വളന്റിയർമാരായി മാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഒന്നിന്‍റെ മുന്നിലും കീഴടങ്ങില്ല എന്ന ധിക്കാരത്തോടുകൂടി വന്ന കേന്ദ്രസർക്കാരിനെ ഐതിഹാസിക കാർഷികസമരത്തിലൂടെ കർഷകർ മുട്ടുമടക്കിച്ചു. കേന്ദ്രത്തിന്‌ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നു. ഈ സമരത്തിൽ അഭിമാനകരമായി നേതൃത്വം നൽകാൻ കിസാൻസഭയ്‌ക്കായി. ജനങ്ങളെ സംരക്ഷിക്കേണ്ട ദൗത്യം കേന്ദ്രസർക്കാർ നിറവേറ്റുന്നില്ലെന്നും പിണറായി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *