കൊച്ചി:സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി.നടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.
സുപ്രിംകോടതി ഭരണഘനാ ബെഞ്ച് സുശീല അഗർവാൾ കേസിൽ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം മുൻകൂർ ജാമ്യ ഹർജിപരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവും തീവ്രതയും അതിൽ ഹർജിക്കാരന്റെ പങ്കുമൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവവും ഇരയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണം.
അതിനാലാണ് ഓരോ കേസും പ്രത്യേകമായി പരിഗണിക്കുന്നത്.
എന്നാൽ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി പറയുന്നു.ഏതെങ്കിലും വിധത്തിൽ നിരാശരായ സ്ത്രികളെ സ്വാധീനിച്ച് ബന്ധം ഉണ്ടാക്കുന്ന സ്വഭാവം ഉള്ള ആളാണ് വിജയ് ബാബുവെന്നും നടിക്ക് മുതിർന്ന സഹപ്രവർത്തകനോടുള്ള വിശ്വാസം വിജയ് ബാബു ആട്ടിൻ തോലണിഞ്ഞ ചെന്നായയെ പോലെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് പ്രോസിക്യുഷന്റെ വാദം.