കൊളംബോ : ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിസന്ധി ശ്രീലങ്ക് മറികടക്കുമെന്നും സോണിയ ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു.
ലങ്കയിൽ മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തുമെന്ന് വിദ്ശ കാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു .ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകൾ പുരോഗമിക്കുകയാണ്. 3.8 ബില്യൺ ഡോളറിൻറെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകൾ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധിയില്ലെന്നാണ് തീരസംരക്ഷണ സേനയുടേതടക്കം റിപ്പോർട്ടുള്ളത്.