കരിപ്പൂർ:വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മലയാളികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് നാലിരട്ടിയോളം കൂട്ടി. കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാനനിരക്കിലാണ് വർധന. നിരക്ക് ഞായറാഴ്‌ച നിലവിൽവന്നു. എയർ ഇന്ത്യയാണ് ആദ്യം വർധിപ്പിച്ചതെങ്കിലും മറ്റു വിമാനക്കമ്പനികളും ഇതുപിന്തുടരും. വിമാന ഇന്ധനത്തിന്റെ വില ഈയിടെ കുറച്ചിരുന്നു, എന്നിട്ടും യാത്രാക്കൂലി കുറയ്ക്കാൻ തയ്യാറാകാതിരുന്ന വിമാനക്കമ്പനികളാണ് തിരക്ക് മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്നത്.
ഖത്തറിലേക്കാണ് ഏറ്റവും വലിയ വർധന, 10,000 മുതൽ 15,000 വരെയുണ്ടായിരുന്ന യാത്രാനിരക്ക് 38,000 –-40,000 ആക്കി. നെടുമ്പാശേരി–- ദുബായ് യാത്രയ്‌ക്ക് 9000 മുതൽ 12,000 രൂപവരെയായിരുന്നത് 30,000 രൂപയാക്കി. കരിപ്പൂർ–- ദുബായ് നിരക്ക് 31,000 രൂപയും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ദുബായ് നിരക്ക് 30,500 രൂപയുമാണ്. കുവൈത്തിലേക്കുമാത്രമാണ് മാറ്റമില്ലാത്തത്. നേരത്തെയുള്ള 25,000 നിലനിർത്തി. സൗദി മേഖലയിലും വർധനയുണ്ട്. 15,000 മുതൽ 19,000 രൂപവരെയായിരുന്നത് 20,000 മുതൽ 23,000 രൂപവരെയാക്കി. വേനലവധി കഴിയുംവരെ തുകയിൽ കാര്യമായ കുറവുവരാനിടയില്ല.