തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യ ജീവനാണ് വലുതെന്നും നാല് മിനിറ്റു കൊണ്ട് ലൈസൻസ് കൊടുക്കാൻ കോടതി പറഞ്ഞാൽ കൊടുക്കാമെന്നും ഇക്കാര്യത്തിൽ ഈഗോ ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. പ്രതിഷേധം കണ്ട് പിന്നോട്ടില്ലെന്നും, മിന്നൽ വേഗത്തിലുള്ള ലൈസൻസ് നൽകൽ ആളെ കൊല്ലാനുള്ള ലൈസൻസ് നൽകും പോലെയെന്നും ഗണേഷ് കുമാർ പറഞ്ഞു.
പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളാണ്. മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളുണ്ട്. ഇവർക്ക് കൂട്ടു നിൽക്കനായി ചില ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ഈ ഉദ്യോഗസ്ഥർ നേരത്തെ വൻ തോതിൽ പണം വെട്ടിച്ചിരുന്നു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.