തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാൻ വന്ന യുവാവിന്റെ തിരോധനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മൊട്ടമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടികൊണ്ടുപോയതിന് ശേഷമാണ് കിരണിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. സംഭവത്തിന് ശേഷം കടലിൽ ഒരു യുവാവ് വീണുവെന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ തുടങ്ങി.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെൺകുട്ടിയെ കാണാനാണ് ഇന്നലെ ഉച്ചയോടെ കിരൺ മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെൺകുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു. കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാർ ആഴിമലയിലെത്തിയപ്പോൾ കിരൺ ഉണ്ടായിരുന്നില്ല. ബൈക്കിൽ നിന്നും ഇറങ്ങിയോടിയെന്നാണ് പെൺകുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെൽവിൻ പറയുന്നു.കിരണിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.