കൊല്ലം: കൈക്കൂലി വാങ്ങവേ റവന്യൂ ഉദ്യോഗസ്ഥനെയും സഹായിയെയും വിജിലന്‍സ് പിടികൂടി. കുളത്തുപ്പുഴ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കൊല്ലം നീണ്ടകര സ്വദേശി സുജിമോന്‍ സുധാകരന്, ഇയാളുടെ ഏജന്റ് ഏരൂര്‍ നെടിയറ വിഷ്ണു വിലാസത്തില്‍ വിജയന് എന്നിവരാണ് പിടിയിലായത്. പട്ടയം പതിച്ചു നല്കാന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. കുളത്തുപ്പുഴ ചന്ദനക്കാവ് സ്വദേശി ഷാജിയാണ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് വിജിലന്‍സിൽ പരാതി നൽകിയത്. ഷാജിയുടെ ചന്ദനക്കാവ് ആലുംപോയ്കയിലുള്ള തന്റെ സഹോദരിയുടെ വസ്തുവിന് പട്ടയം ലഭിക്കുന്നതിനായി പുനലൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ നല്കി നാളുകള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നതോടെയാണ് ഷാജി സുജിമോനെ സമീപിച്ചത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി എസ് സജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.