KeralaNews

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ സർക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങളെന്നു വി.ഡി. സതീശൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങൾ സർക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോ​ഗ്യ രം​ഗത്തു കേരളം വരിച്ച നേട്ടങ്ങൾക്കെല്ലാം അപമാനമാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വോക്കൗട്ടിനു മുൻപ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസിൽ വിചിത്രമായ മറുപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2013-ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ച നിരവധി പദ്ധതികളിലൂടെ അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് കുറച്ച് കൊണ്ടുവരാൻ സാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ശിശു മരണ നിരക്ക് വർധിച്ചിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി നാല് കിലോമീറ്റർ നടന്ന പിതാവിന്റെ ദൃശ്യം വല്ലാതെ വേദനിപ്പിച്ചതാണ്. ഒരു മാസത്തിനിടെ നാല് നവജാതശിശുക്കാളാണ് മരണപ്പെട്ടത്. അമ്മമാരുടെ പോഷകാഹാരക്കുറവും പ്രസവാനന്തര ജനനാനന്തര ശുശ്രൂഷകളും നടക്കുന്നില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 192 ഊരുകളിൽ 192 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചിരുന്നു. അവ ഒന്നൊന്നായി നിർത്തിക്കൊണ്ടിരിക്കുയാണ്. ഒരാൾ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്താനാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. ആരോഗ്യ മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. ആശുപത്രിയുടെ പ്രവർത്തനവും പരിതാപകരമായ അവസ്ഥയിലാണ്. 2017 ൽ നൂറ് ബെഡ്ഡുകളുള്ള ആശുപത്രിയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ഡോക്ടർമാർ പോലും ഇല്ലാത്ത അവസ്ഥയാണ്.
സ്‌കാനിങ് മെഷീൻ ഉണ്ടെങ്കിലും ടെക്‌നീഷ്യൻ ഇല്ല. നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള ഇൻക്യുബേറ്ററുകളോ ശിശുരോഗ വിദഗ്ധനോ ഇല്ല. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സൂപ്രണ്ടിനെ ആരോഗ്യമന്ത്രി അനാവശ്യമായി ഇടപെട്ട് സ്ഥലം മാറ്റി. യോഗമുണ്ടെന്ന വ്യാജേന സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയ അതേ സമയത്താണ് മന്ത്രി അട്ടപ്പാടി സന്ദർശിച്ചത്. ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ സ്ഥലം മാറ്റി. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിക്ക് വേണ്ടി അനുവദിച്ച 12 കോടി രൂപ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്കാണ് നൽകിയത്. കോട്ടാത്തറ ട്രൈബൽ ആശുപത്രിക്ക് നൽകേണ്ട പണമാണ് പെരിന്തൽമണ്ണയിലെ ആശുപത്രിക്ക് നൽകിയത്. അട്ടാപ്പാടിയിൽ ആരോഗ്യ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. മന്ത്രി സന്ദർശിച്ച് മടങ്ങുന്നതല്ലാതെ വിവിധ വകുപ്പുകളുടെ ഏകോപനമില്ല. ശിശു മരണങ്ങൾ കേരളത്തിന് തന്നെ അപമാനമാണ്. ശിശു മരണങ്ങൾ സർക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങളാണ്.

ബിൽ അടയ്ക്കാത്തതിന് ആശുപത്രിയിലെ ഒരു വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ആശുപത്രിയിലെ കാന്റീൻ പൂട്ടി. ഇത്തരം അപര്യാപ്തതകൾ ചൂണ്ടാക്കാണിച്ച എ ഷംസുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ ഭരപക്ഷാംഗങ്ങൾ പ്രകോപിതരായത് എന്തിനാണ്? 2011-ൽ 31 കുട്ടികൾ മരിച്ചെന്ന് പറഞ്ഞപ്പോൾ ഭരണപക്ഷാംഗങ്ങൾ കൈയ്യടിച്ചു. ഞങ്ങൾ വന്ന ശേഷം രണ്ടു പേർ ചത്തെന്നും അത് നിങ്ങളുടെ ഗർഭമാണെന്നുമാണ് അന്നത്തെ മന്ത്രി എ.കെ ബാലൻ നിയമസഭയിൽ പറഞ്ഞത്.
ആരോഗ്യമന്ത്രി എം.എൽ.എ അധിക്ഷേപിച്ചാണ് സംസാരിച്ചത്. ഓട് പൊളിച്ചല്ല, മൂന്നാം തവണയും ജയിച്ചു വന്ന എം.എൽ.എയാണ് എ. ഷംസുദ്ദീൻ. ഉയർത്തിയ വിഷയങ്ങൾക്ക് മറുപടി പറയാതെ എം.എൽ.എ അവിടെ പോകാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. 99 പേർ ഉണ്ടെന്ന് കരുതി കാണിക്കുന്ന ഈ അഹങ്കാരം ജനങ്ങൾ കാണുന്നുണ്ട്. 41 പേരുടെ ശബ്ദം അടപ്പിക്കാം എന്നാണോ കരുതുന്നത്? 99 പേർ ഒന്നിച്ച് ഒച്ചയുണ്ടാക്കിയാലും ഞങ്ങൾ 41 പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. പാവങ്ങളുടെ പ്രശ്‌നമാണ് നിയമസഭയിൽ കൊണ്ടുവന്നത്. മറുപടിക്ക് പകരം പ്രകോപിപ്പിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അഹങ്കാരവും ധാർഷ്ട്യവും അതിന്റെ പാരമ്യത്തിൽ നിൽക്കുകയാണ്. നാലുമാസമായ കുഞ്ഞിന്റെ മൃതദേഹവുമായി പോയ അച്ഛന്റെ സങ്കടമാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. അതിനെതിരെയാണ് ഭരണപക്ഷത്തിന്റെ ആക്രോശം. അതിന് മുന്നിലൊന്നും പ്രതിപക്ഷം മുട്ട് മടക്കില്ല.

ഒന്നര വർഷമായി ആരോഗ്യ വകുപ്പിന് സ്ഥിരം ഡയറക്ടറില്ല. ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ടെന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു ക്ഷാമവും ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാൽ അതിന് തൊട്ടുപിന്നാലെ മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള നടപടി പ്രഖ്യാപിച്ചു. മന്ത്രി ഇന്നലെയും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇനി മുതൽ മരുന്ന് വാങ്ങുന്നതിൽ കൃത്യത ഉണ്ടാകും എന്നാണ് പറഞ്ഞത്. കേരളത്തിലെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണ്. ഇക്കാര്യം ചീഫ് സെക്രട്ടറി പോലും പറഞ്ഞു. കോവിഡ് ആശുപത്രിയിൽ സാധാരണ നിലയിൽ ആയെന്ന് അറിയാത്തത് ആരോഗ്യമന്ത്രിക്ക് മാത്രമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലും റാബിസ് വാക്‌സിൻ ക്ഷാമമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *