10/11/2025
ബംഗ്ലാദേശിനേക്കാൾ പട്ടിണി ഇന്ത്യയിൽ, ശ്രീലങ്കയും നേപ്പാളും ഏറെമുന്നിൽ, ഗുരുതര സാഹചര്യം; പുതിയ കണക്ക് പുറത്ത്
ന്യൂഡൽഹി: ബിജെപി ഭരണത്തിൽ വിശന്നുവലയുന്ന ഇന്ത്യയുടെ നേർചിത്രം വ്യക്തമാക്കി ആഗോള പട്ടിണി സൂചിക റിപ്പോർട്ട് പുറത്ത്. ആഭ്യന്തരകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായി സൂചികയിലെ ഗുരുതര വിഭാഗത്തിലേക്ക് ഇന്ത്യ കൂപ്പുകുത്തി. 127 രാജ്യങ്ങളുടെ പട്ടികയിൽ 25.8 സ്കോറുമായി 102-ാം സ്ഥാനത്താണ് ഇന്ത്യ.
42.6 സ്കോറുള്ള സൊമാലിയയാണ് ഏറ്റവും പിന്നിൽ. സൗത്ത് സുഡാൻ (37.5)- 121, കോംഗോ (37.5)- 121, മഡഗാസ്‌കര്‍ (35.8)- 120, ഹെയ്തി (35.7)- 119 എന്നിങ്ങനെയാണ് സൂചികയിലെ അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങള്‍. ആശങ്കപ്പെടുത്തുന്ന അവസ്ഥയിലുള്ള രാജ്യങ്ങൾ ഇവയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
പതിറ്റാണ്ടുകളായുള്ള കലാപവും വരൾച്ചയും കാരണം ദശലക്ഷക്കണക്കിന് ആളുകൾ സൊമാലിയയിൽ ഭക്ഷണവും ശുദ്ധജലവും കണ്ടെത്താൻ കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം, അക്രമം, ആഭ്യന്തര കലാപം എന്നിവ മൂലമുണ്ടായ വ്യാപകമായ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് സൗത്ത് സുഡാനിലെ പ്രതിസന്ധി. പ്രകൃതി വിഭവങ്ങളാൽ സമ്പന്നവും ഫലഭൂയിഷ്ഠമായ ഭൂമിയുമുള്ള രാജ്യമായിരുന്നിട്ടും കോംഗോയിൽ തുടർച്ചായ അക്രമങ്ങൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ, വികസിതമല്ലാത്ത ഗ്രാമപ്രദേശങ്ങൾ എന്നിവയാണ് കടുത്ത ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കുന്നത്.
ദയനീയം ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഉത്പാദകരിൽ ഒന്നായിരുന്നിട്ടും, ഇന്ത്യ ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നത്. 106-ാം സ്ഥാനത്തുള്ള പാകിസ്ഥാനും 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനും മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള അയൽരാജ്യങ്ങൾ. ചൈന -6, ശ്രീലങ്ക- 61, നേപ്പാൾ- 72, ബംഗ്ലാദേശ്- 85 എന്നിങ്ങനെ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ് മറ്റ് അയൽരാജ്യങ്ങൾ. ഗുരുതരം" (Serious) എന്ന വിഭാഗത്തിലാണ് പട്ടിണി സൂചികയിൽ ഇന്ത്യ ഉൾപ്പെടുന്നത്.
ശിശുമരണ നിരക്ക്, കുട്ടികളിലെ പോഷകാഹാരക്കുറവ്, ഭക്ഷണ വിതരണത്തിലെ അസമത്വം, മാതൃ ആരോഗ്യത്തിലെ കുറവ്, ശുചിത്വമില്ലായ്മ എന്നിവയൊക്കെയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനവും പ്രാദേശിക അസമത്വങ്ങളും രാജ്യത്തെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
ഭക്ഷണമുണ്ട്, എന്നിട്ടും പട്ടിണി
ലോകത്ത് പത്തിൽ ഒരാൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നാണ് ആഗോള പട്ടിണി സൂചിക 2025ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏകദേശം 673 ദശലക്ഷം ആളുകളാണ് സ്ഥിരമായ വിശപ്പ് പേറി ജീവിക്കുന്നത്. ഭക്ഷ്യോത്പാദനത്തിൽ ഉണ്ടാകുന്ന പുരോഗതി, ഭക്ഷണത്തിൽ തുല്യമായ ലഭ്യത ഉറപ്പാക്കുന്നില്ല. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം, ദുർഭരണം- മുതലായവയാണ് പട്ടിണിക്ക് കാരണമാകുന്നത്. ഈ പ്രതിസന്ധികൾ എല്ലാം ഒരുമിച്ച് ചേരുന്നതിന്റെ ദുരന്തമാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.