ലോക കേരളസഭയുടെ  ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും കുവൈത്ത് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒഴിവാക്കി.

തിരുവനന്തപുരം: ലോക കേരളസഭയുടെ വ്യാഴാഴ്ച നടത്താനിരുന്ന  ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും കുവൈത്ത് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒഴിവാക്കി. വെള്ളി, ശനി ദിവസങ്ങളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയും ശനിയുമാണ് ലോക കേരളസഭ ചേരുക. 103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളുമുണ്ട്.  പാർലമെന്റ്, നിയമസഭാ അംഗങ്ങളും സഭയുടെ ഭാഗമാണ്. വെള്ളി രാവിലെ 10ന് സഭാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെ  സമീപന രേഖ അദ്ദേഹം സമർപ്പിക്കും.  
എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവതൊഴിൽ അവസരങ്ങളും നൈപുണ്യവികസനവും, കേരള വികസനം -നവമാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നീ വിഷയങ്ങളിൽ അവതരണം നടക്കും. ഏഴു മേഖലാ സമ്മേളനങ്ങളും സംഘടിപ്പിക്കും.

Exit mobile version