തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ കുടിപ്പക. വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 

നിരവധി കേസുകളിലെ പ്രതിയായ വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതു മണിക്കാണ് തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിലെ ആറാം കല്ലിലായിരുന്നു സംഭവം. 

പോലീസ് പറയുന്നതനുസരിച്ച് നാലുപേർ ചേർന്ന് ലോഡ്ജിൽ വെച്ചു മദ്യപിച്ചശേഷം ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത് എന്നാണ്. രണ്ടുപേർക്കും വാളുകൊണ്ടാണ് വെട്ടേറ്റത്.  മരണമടഞ്ഞ മണിച്ചന്റെ തലയ്ക്ക് ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഇതിനിടയിൽ കൃത്യം നടത്തിയ ശേഷം രണ്ടുപേര്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 2011ലെ  ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മണിച്ചന്‍. അരുവിക്കര പോലീസാണ് കേസന്വേഷിക്കുന്നത്.

Exit mobile version