24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1590 പുതിയ കോവിഡ് കേസുകൾ.

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,590 പുതിയ കോവിഡ് കേസുകൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 146 ദിവസത്തിനിടയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത് 910 പേരാണ്. നിലവിൽ 8,601 പേർ ചികിത്സ തേടിയിട്ടുണ്ട്.ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,30,824 ആയി.  മഹാരാഷ്ട്രയിൽ മൂന്നു പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.19 ശതമാനവുമാണ്.  ഒരിടവേളയ്ക്കു ശേഷം കേരളത്തിലും  കോവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഒരു ദിവസം ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്.ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണെന്നാണ് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രം​ഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

Exit mobile version