ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്‌.

ഇടുക്കി : ഹൈറേഞ്ചിന്റെ മുഖഛായ മാറുകയാണ്‌. ദുർഘടമായ പാതകൾ ഇനി പഴങ്കഥയായി. ഗ്രാമങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള വൃത്തിയും ഉറപ്പുമുള്ള റോഡുകൾ എവിടെയും കാണാം. മന്ത്രി മുഹമ്മദ്‌ റിയാസ്‌, മുൻമന്ത്രി ജി സുധാകരൻ, എം എം മണി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലും ശ്രമവും ഇതിനു പിന്നിലുണ്ട്‌. ഇതിനുപരി എൽഡിഎഫ്‌ സർക്കാർ പ്രതിബദ്ധതയാണ്‌ വെളിപ്പെടുന്നത്‌. ഒന്നും നടക്കില്ലെന്ന പ്രചാരണങ്ങളാണിവിടെ തകർന്നടിയുന്നത്‌. ജില്ലാ രൂപീകൃതമായ 1972ൽ ഏതാണ്ട്‌ സഞ്ചാര യോഗ്യമെന്ന്‌ പറയാവുന്ന നാല്‌ റോഡുകളേ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ ഗതാഗത മേഖലയിൽ വൻ കുതിപ്പും വേഗവും വന്നു. ജനകീയ മന്ത്രിമാരും പ്രതിനിധികളും എത്തിയതോടെ നാട്‌ വികസിക്കുന്നു. ഇത്തരത്തിലുള്ളതാണ്‌ പീരുമേട് – ദേവികുളം മലയോര ഹൈവേ. പീരുമേട് – ദേവികുളം മലയോര ഹൈവേ ഒന്നാം റീച്ചായ കുട്ടിക്കാനം – ചപ്പാത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 99 ശതമാനം പൂർത്തിയായി. ചുരുക്കം ചില ഭാഗങ്ങളില്‍ ഓടയുടെ നിർമാണവും റോഡ് മാർക്കിങ്ങിൽ റിഫ്‌ളക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരുന്നു. മൂന്നുവർഷത്തേക്ക് ഈ റോഡിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ചുമതല നിർമിച്ച കരാറുകാർക്കാണ്. ഹരിത മനോഹരമായ തേയിലത്തോട്ടങ്ങൾക്ക്‌ നടുവിലൂടെ പോകുന്ന, കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്കുള്ള സുപ്രധാന വഴിയായ ഈ റോഡിന് നേരത്തേ നാലുമീറ്റർ ടാറിങ് പ്രതലം ഉൾപ്പെടെ ആകെ ആറുമീറ്റർ മാത്രമായിരുന്നു വീതി. ജില്ലയിലെ മലയോര മേഖലയുടെ വികസനത്തിനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ഈ ഹൈവേ കുതിപ്പേകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Exit mobile version