സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും; കേസിൽ സരിത ഇന്ന് രഹസ്യമൊഴി നൽകും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വപ്ന കോടതിയില്‍ നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്ന കോടതിയിൽ നൽകിയ മൊഴിയില്‍ ഉറച്ചു നിന്നതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരെയും മുൻ മന്ത്രി കെ. ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉന്നയിച്ചിരിക്കുന്നത്.  ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സ്വപ്‍ന മാധ്യമങ്ങളോട് സംസാരിച്ചില്ല. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല അതിന് ശേഷം പ്രതികരിക്കാം എന്നാണ് സ്വപ്ന പറഞ്ഞത്.ഇഡിയുടെ ആവശ്യപ്രകാരം സ്വപ്നയുടെ 164 മൊഴിയുടെ പകർപ്പ് കോടതി അന്വേഷണ സംഘത്തിന് നൽകിയിരുന്നു. ഇതിനിടയിൽ 
സ്വർണ്ണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഡാലോചന കേസിൽ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് സരിത രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി നേരത്തെ സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. 

Exit mobile version