സംസ്ഥാനത്ത് പരക്കെ മഴ; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ഇന്ന് പരക്കെ മഴ ലഭിച്ചു. നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വ്യാഴാഴ്ച വരെയും അതിശക്ത മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. ഓഗദസ്റ്റ് നാല് അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. നാളെ രാവിലെ മുതല്‍ അറബിക്കടലില്‍ 1 മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ കൂടുതല്‍ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Exit mobile version