ശബരിമല മേൽശാന്തിയായി  പുത്തില്ലം മഹേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

പത്തനംതിട്ട : ശബരിമല മേൽശാന്തിയായി തൃശൂർ പാറമേക്കാവ് ക്ഷേത്രം ശാന്തി പുത്തില്ലം മഹേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനെല്ലൂരർ സ്വദേശിയാണ് പി. എൻ മഹേഷ്. പിജി മുരളിയെ മാളികപ്പുറം ക്ഷേത്രത്തിന്റെ മേൽശാന്തിയായും തിരഞ്ഞെടുത്തു.

ഇന്ന് ഒക്ടോബർ 18ന് തുലാം മാസം പൂജകൾക്കായി ക്ഷേത്രങ്ങളുടെ നട തുറന്ന് പൂജകൾക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. 17 പേരായിരുന്നു ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിരുന്നത്. 12 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ശബരിമല മേല്‍ശാന്തി അന്തിമ പട്ടികയില്‍ ഇടം നേടിയ 17 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത്  ശബരിമല ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷമാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുത്തത്. മാളികപ്പുറം മേല്‍ശാന്തി അന്തിമപട്ടികയില്‍ ഇടം നേടിയ 12 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത് മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം അതില്‍ നിന്നാണ് പുതിയ മാളികപ്പുറം മേല്‍ശാന്തിയെയും തിരഞ്ഞെടുത്തത്.

Exit mobile version