ശബരിമല മകരവിളക്ക് മഹോത്സവം; മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെകൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി.

മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെകൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം വാർത്താസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്‌പിമാർ, 19 ഡിവൈഎസ്‌പിമാർ, 15 ഇൻസ്പെക്ടർമാർ അടക്കമാണ് ആയിരംപേരെ അധികമായി നിയോഗിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്താൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം പൊലീസ് ഒരുക്കിയിട്ടുണ്ട്. 

മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം പ്രവർത്തിക്കും. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചർ ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു.

മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഘോഷയാത്ര കൊട്ടാരം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്നുള്ള ആചാരപരമായ കാരണങ്ങളാൽ സമീപത്തു  പ്രത്യേകം തയ്യാറാക്കിയ പന്തലിൽനിന്നാണ് ആരംഭിച്ചത്. ശനി രാവിലെ ഏഴോടെ തിരുവാഭരണ പേടകങ്ങൾ പന്തലിൽ എത്തിച്ചു. ഏഴുമുതൽ തന്നെ പേടകങ്ങൾ കാണാനുള്ള അവസരം നൽകി. പകൽ 12ഓടെ പേടകവാഹകസംഘം എത്തി. ഒന്നിന്‌ ഘോഷയാത്ര പുറപ്പെട്ടു. കുളനട ദേവീക്ഷേത്രത്തിൽ ദർശനത്തിനായി പേടകങ്ങൾ തുറന്നുവച്ചു. പിന്നീട്‌ ഘോഷയാത്ര തുടർന്നു. തിങ്കൾ വൈകിട്ട്‌ സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന് മകരവിളക്കിന് ആഭരണങ്ങൾ ചാർത്തിയാണ് ദീപാരാധന.

Exit mobile version