ശബരിമല :കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

ഇടുക്കി: ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ മുഖ്യമന്ത്രി ശബരിമലയിലെ നിലവിലെ സ്ഥിതി വിലയിരുത്തി. തീർഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ ആറ് മുതലുള്ള നാല് ദിവസങ്ങളിൽ ഇത് 88,000 ആയി വർധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. 

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, വനം മന്ത്രി എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്  പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും യോ​ഗത്തിൽ പങ്കെടുത്തു.

Exit mobile version