വെളിച്ചം കൊണ്ട് ഇരുട്ടടിക്കൊരുങ്ങി വൈദ്യുതി ബോർഡ്, യൂണിറ്റിന് 92 പൈസ വരെ വർധിപ്പിച്ചേക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഇന്ന് മുതൽ വർധിക്കും. യൂണിറ്റ് ഒന്നിന് 92 പൈസ വർധനയാണൺ്വൈദ്യുത ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അം​ഗീകരിച്ചാൽ പ്രതിമാസ ബില്ലിൽ വൻ വർധനയാണ് സാധാരണക്കാരെ കാത്തിരിക്കുന്നത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, മീറ്റർ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിൽ വലിയ തോതിലുള്ള കുടിശികയും ഇപ്പോൾ പിരിക്കുന്നുണ്ട്. പ്രതിമാസ ഉപയോ​ഗം കണക്കാക്കി, രണ്ടു മാസത്തെ വൈദ്യുത ബില്ലിനു സമാനമായ തുകയാണ് മീറ്റർ ഡെപ്പോസിറ്റ് ആയി സ്വീകരിക്കുന്നത്. മിക്കവർക്കും മുന്നൂറു രൂപ മുതൽ 3000 രൂപവരെയാണ് കുടിശിക ഈടാക്കുന്നത്. ഇതിനു പുറമേയാണ് ദ്വൈമാസ ബില്ലിൽ 18 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്ന പുതിയ നിരക്ക് ഇന്നു പ്രഖ്യാപിക്കുന്നത്. സ്വകാര്യ ഏജൻസികളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമായി കോടിക്കണക്കിനു രൂപ പിരിച്ചെടുക്കാനുള്ളപ്പോഴാണ് സാധാരണ ഉപയോക്താക്കളെ പ്രഹരിക്കാൻ വൈദ്യുത വകുപ്പ് തയാറെടുക്കുന്നത്.

ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വർഷത്തിലെ നിരക്ക് വർദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യൂണിറ്റിന് 92 പൈസ നിരക്ക് വർധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Exit mobile version