വയനാട്‌ പനവല്ലിയിൽ അടുക്കളയിലും കടുവ

തിരുനെല്ലി : കടുവാ ഭീതി വിട്ടൊഴിയാത്ത പനവല്ലിയിലെ പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലെ അടുക്കളയിൽ  വ്യാഴം രാത്രി ഒമ്പതിനാണ്‌ കടുവ കയറിയത്‌. വളർത്തുപട്ടിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ കടുവ വീടിനകത്ത്‌ എത്തിയത്‌. പട്ടിയെ കിട്ടാതായതോടെ മടങ്ങിപ്പോയി. കയമയും ഭാര്യ വട്ടിയും മക്കളും വീട്ടിലുണ്ടായിരുന്നു. തലനാരിഴക്കാണ്‌ ഇവർ രക്ഷപ്പെട്ടത്‌. ശബ്‌ദം കേട്ട് ആളുകൾ ഓടിക്കൂടുമ്പോഴേക്കും കടുവ കാട് കയറി. കടുവാ ഭീതിയിൽ പനവല്ലിക്കാർ മുൾമുനയിലായിട്ട്‌ 45 ദിവസം പിന്നിട്ടു.  പലതവണ ആളുകൾ കടുവയെ  നേരിൽ കണ്ടു. മയക്കുവെടിവച്ച്‌ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ  മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിട്ട്‌ ദിവസങ്ങളായി.  15നാണ്‌ മന്ത്രി നിർദേശം നൽകിയത്‌. മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ്‌ നൽകേണ്ട വൈൽഡ്‌ ലൈഫ്‌ പ്രിൻസിപ്പൽ  സിസിഎഫ്‌ സംസ്ഥാനത്തിന്‌ പുറത്തായതിനാലാണ്‌ നടപടികൾ വൈകുന്നതെന്നാണ്‌ ഉന്നത വനപാലകർ പറയുന്നത്‌. അടുത്തദിവസം  സിസിഎഫ്‌ തിരുവനന്തപുരത്ത്‌ എത്തിയാൽ ഉടൻ  ഉത്തരവ്‌  ലഭിച്ചേക്കും. കടുവയെ കുടുക്കാൻ   മൂന്ന്‌ കൂടുകൾ സ്ഥാപിച്ചിട്ടും ഇതിലൊന്നും കയറിയിട്ടില്ല.   33 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌. കടുവയ്‌ക്കായി വനപാലകരും നാട്ടുകാരും രണ്ടുതവണ നടത്തിയ തിരച്ചിലും വിഫലമായി.  എന്നാൽ കഴിഞ്ഞദിവസവും വളർത്തുനായയെ പിടികൂടി. രാത്രിയിൽ വളർത്തുമൃഗങ്ങൾക്ക്‌ ഇപ്പോൾ നാട്ടുകാർ കാവലിരിക്കുകയാണ്‌. പനവല്ലി, സർവാണി, ആദണ്ഡ, തേറ്റമല,   ഭദ്രകാളിക്കാവ്, കോളിച്ചോട് എന്നിവടങ്ങളിൽ കടുവയുടെ നിരന്തര സാന്നിധ്യമുണ്ട്. 

Exit mobile version