ലഹരിമരുന്ന് പാര്‍ട്ടി; നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു:  ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകൻ സിദ്ധാന്ത് കപൂർ അടക്കം ആറുപേർ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. ബംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഞായറാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും  സിനിമാ പ്രവർത്തകനുമായ സിദ്ധാന്ത് അറസ്റ്റിലാകുന്നത്.   

ഏതാണ്ട് 35 പേരെ പാർട്ടിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയപ്പോൾ സിദ്ധാന്ത് അടക്കം 6 പേർ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.  തുടർന്നായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്.  എന്നാൽ അറസ്റ്റിലായ ഇവർ മയക്കുമരുന്ന് കഴിച്ച് പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വെച്ചാണോ മയക്കുമരുന്ന് കഴിച്ചത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു.

സിദ്ധാന്ത് അടക്കമുള്ളവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ബംഗളൂരു ഈസ്റ്റ് ഡിവിഷൻ ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇന്നുതന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

മയക്കുമരുന്ന് കൈവശം വെച്ചെന്നാരോപിച്ച് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച സംഭവത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തവരിൽ ശക്തി കപൂറിന്റെ മകൾ ശ്രദ്ധ കപൂറും ഉണ്ടായിരുന്നു.  പക്ഷെ കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം പുറത്തുവന്ന മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ എൻസിബി കണ്ടെത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ 2020 സെപ്റ്റംബറിൽ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, ദീപിക പദുക്കോൺ എന്നിവരേയും ചോദ്യം ചെയ്തിരുന്നു.

Exit mobile version