രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡിൽ അടുത്തയാഴ്ചയോടെ യൂണിഫോം സിവില്‍കോഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.

ദെഹ്റാദൂണ്‍: രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡിൽ അടുത്തയാഴ്ചയോടെ യൂണിഫോം സിവില്‍കോഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് ശേഷം ബില്ല് പാസാക്കാനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍  ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡാണ് ആദ്യം നടപടി സ്വീകരിച്ചിരിക്കുന്നത്.

സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയ വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസര്‍ക്കാര്‍ ഏക സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചത്. കരട് റിപ്പോര്‍ട്ട് തയ്യാറാണെന്നും ഉടന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്നും ഈ വര്‍ഷം ജൂണില്‍ രഞ്ജന ദേശായി പറഞ്ഞിരുന്നു. 2.30 ലക്ഷം നിര്‍ദേശങ്ങളായിരുന്നു സമിതിക്ക് ലഭിച്ചത്.

ബി.ജെ.പി. അധികാരം നിലനിര്‍ത്താനായാല്‍ ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. സ്വത്ത് അവകാശം, വിവാഹം, വിവാഹമോചനം എന്നീ കാര്യങ്ങളിൽ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമങ്ങളാവും ഏക സിവില്‍ കോഡ് ഉറപ്പുവരുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ധാമി പ്രഖ്യാപിച്ചിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്ത് സര്‍ക്കാരും ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്നാണ് വിവരം.

Exit mobile version