യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായി തൃശൂരില്‍ പ്രചാരണത്തിനിറങ്ങി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.

തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായി തൃശൂരില്‍ പ്രചാരണത്തിനിറങ്ങി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ആവേശം വിതറിയാണ് താരം മണ്ഡലത്തിലെത്തിയത്. പൂരനഗരിയില്‍ അത്യുജ്ജലമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. വന്‍ ജനാവലി തന്നെ ഒപ്പമുണ്ടായിരുന്നു.

മഹിളാ കോണ്‍ഗ്രസ് പെണ്‍ പൂരമൊരുക്കിയാണ് മുരളീധരന് വേണ്ടി പ്രചാരണം കൊഴുപ്പിക്കുന്നത്. ഇതിലേക്കാണ് ധര്‍മനും ആവേശം വിതറി കൊണ്ട് എത്തിയത്. ഗംഭീരമായി ചെണ്ടകൊട്ടി കൊണ്ടാണ് തൃശൂര്‍ നഗരത്തെ ധര്‍മജന്‍ കൈയ്യിലെടുത്തത്. വന്‍ കൈയ്യടികളായിരുന്നു താരത്തിന് ലഭിച്ചത്. എവിടെ കൊണ്ട് നട്ടാലും മുളയ്ക്കുന്ന നേതാവാണ് മുരളീധരന്‍ എന്ന് ധര്‍മജന്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കോണ്‍ഗ്രസ് വിജയിച്ച് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ധര്‍മജന്‍ വ്യക്തമാക്കി. വിഷു കഴിഞ്ഞിട്ടും തൃശൂരിലെ വെടിക്കെട്ടിന് അവസാനമായിരുന്നില്ല. വേദിക്ക് പിന്നിലായിട്ട് ആരോ പടക്കത്തിനും തിരികൊളുത്തിയിരുന്നു. ധര്‍മജന്‍ പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. ഉടനെ തന്നെ താരത്തിന്റെ തകര്‍പ്പന്‍ കൗണ്ടറുമെത്തി. ഈ പടക്കം പൊട്ടിക്കുന്നത് എതിര്‍ പാര്‍ട്ടിക്കാര്‍ വല്ലവരും ആണോ എന്നായിരുന്നു ധര്‍മജന്റെ പരാമര്‍ശം. വേദിയിലിരുന്നവരും കാഴ്ച്ചക്കാരും ഒരുപോലെ അത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. ചെണ്ടക്കൊട്ടല്‍ മാത്രമല്ല കലാകാരികള്‍ക്കൊപ്പം മറ്റ് വാദ്യോപകരണങ്ങളും ധര്‍മജന്‍ പരീക്ഷിച്ച് നോക്കി.

എല്ലാ സ്ഥാനാര്‍ത്ഥികളും തന്റെ വളരെ അടുപ്പമുള്ള സുഹൃത്തുക്കള്‍. ഇടതുപക്ഷത്തിന്റെ സുനില്‍ കുമാറാണെങ്കില്‍ എന്റെ നല്ല സുഹൃത്താണ്. സുരേഷ് ഗോപിയും അതുപോലെ അടുത്ത സുഹൃത്താണ്. പക്ഷേ ഞാനൊരു കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ പാര്‍ട്ടിക്കൊപ്പമേ നില്‍ക്കാനാവൂ.

Exit mobile version