യുക്രൈൻ ജനതയുടെ വേദനയിൽ പങ്ക് ചേരുന്നു: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: യുക്രൈൻ ജനത നേരിടുന്ന പീഡനത്തിൽ അവർക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. തന്റെ ഹൃദയം എന്നും അവർക്കൊപ്പമായിരുന്നു. പ്രത്യേകിച്ച് നിരന്തരമായി ബോംബിഗ് നടക്കുന്ന മേഖലയിൽ താമസിക്കുന്നവർക്കൊപ്പമെന്നാണ് മാർപാപ്പ ബുധനാഴ്ച നടന്ന പ്രാർത്ഥനാ യോഗത്തിൽ വ്യക്തമാക്കിയത്. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായ സഹവർത്തിത്വം പുനസ്ഥാപിക്കണെമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലരണമെന്നും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും മാർപാപ്പ ആവശ്യപ്പെടുന്നത്. ന്യൂക്ലിയർ പോരാട്ടങ്ങളിലേക്ക് യുദ്ധം ഉയരുമോയെന്ന ഭീതിയും മാർപാപ്പ മറച്ചുവയ്ക്കുന്നില്ല. എന്നാൽ റഷ്യൻ പ്രസിഡന്റിൻറെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ വൈകിയതിന് മാർപാപ്പ വിമർശനം നേരിടുന്നുണ്ട്. യുദ്ധം തുടങ്ങി നാളുകൾ പിന്നിട്ട ശേഷം കഴിഞ്ഞ മാസമാണ് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനോട് അക്രമം അവസാനിപ്പിക്കണമെന്ന് പേരെടുത്ത് പറഞ്ഞ് മാർപാപ്പ ആവശ്യപ്പെട്ടത്. യുക്രൈനിലെ അധിനിവേശത്തിനിടയിൽ സംഭവിക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്ന് വിശദമാക്കിയായിരുന്നു മാർപാപ്പയുടെ അപേക്ഷ. യുക്രൈനിലെ 4 പ്രദേശങ്ങൾ പിടിച്ചെടുത്ത റഷ്യയുടെ നടപടിക്ക് പിന്നാലെയായിരുന്നു ഇത്.

Exit mobile version