മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ വിജിലൻസ് പിടിയിൽ

കോട്ടയം: ഹെർണ്യ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. മുണ്ടക്കയം സ്വദേശി ഡോ. സുജിത്കുമാറിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ഇദ്ദേഹത്തിന്റെ വീടിന് സമീപമുള്ള കൺസൾട്ടിംങ് മുറിയിൽ നിന്നുമാണ് വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യദിനത്തിലാണ് ഹെർണ്യ ഓപ്പറേഷന്റെ കാര്യങ്ങൾക്കായി മുണ്ടക്കയം സ്വദേശി ഡോക്റ്ററുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്റ്റർ കൈക്കൂലിയായി കൈപ്പറ്റി. പിന്നീട് ഇക്കഴിഞ്ഞ ശനിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്റ്റർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് രോഗിയുടെ മകൻ വിജിലൻസ് എസ്.പി വിജി വിനോദ്കുമാറിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി പി.വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്റ്ററെ പിടികൂടിയത്. ഇതിന് മുമ്പും ഡോക്റ്റർക്കെതിരെ പരാതി ലഭിച്ചിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

Exit mobile version