മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

അന്വേഷണം നടത്തുന്നത് മൂന്നംഗ സംഘമാണ്. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി എസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.  നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. 

കമ്പനിക്കെതിരെ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. എക്സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.  സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്ഐ‍ഡിസിയും  അന്വേഷണ പരിധിയിലുണ്ട്. എന്നീസ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.

Exit mobile version