കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 3 54 A വകുപ്പ് ചുമത്തിയാണ് കേസ്. കേസിൽ സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തക നൽകിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തിട്ടുള്ളത്. എന്നാല്‍, വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് തള്ളിക്കൊണ്ട് മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും