മദ്യവില കുതിച്ചുയരും; ജവാൻ റം തൊട്ടാൽ പൊള്ളുമോ? 20 ശതമാനം വിലവർദ്ധനയ്ക്കായി കമ്പനികൾ

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാൻ കമ്പനികൾ സർക്കാരിന് മേൽ വീണ്ടും സമ്മർദ്ദം ശക്തമാക്കി. 20 ശതമാനം വരെ വർദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം. കേരള സർക്കാർ നിർമ്മിത മദ്യമായ ജവാന്റെ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പിന് കത്ത് നൽകി.സ്പിരിറ്റിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വില വർദ്ധിപ്പിക്കുന്നതിന് കാരണമായി ജവാന്റെ നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ്  ആന്റ് കെമിക്കൽസ് ലിമിറ്റഡ്  ചൂണ്ടികാട്ടുന്നത്.

ഒരു ലിറ്റർ സ്പിരിറ്റിൻ്റെ വില 57 രൂപയിൽ നിന്ന് 67 ആയി വർദ്ധിച്ചതോടെ പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറയുന്നു. വിലവർദ്ധനവുമായി ബന്ധപ്പെട്ട ചർച്ചകൾ സർക്കാർ തലത്തിലും ആരംഭിച്ച് കഴിഞ്ഞു. ഇനിയും മദ്യത്തിന് വില കൂട്ടിയാൽ  വ്യാജമദ്യം വ്യാപകമാകുന്നതിന് അത് കാരണമാകുമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ .

ഈ സാഹചര്യത്തിൽ വില വർദ്ധനവ് എങ്ങനെ വേണമെന്നാണ് സർക്കാർ ആലോചിക്കുന്നത്. വില വർദ്ധനവിന്റെ ഭാരം ഉപഭോക്താക്കളിൽ അടിച്ച് ഏൽപ്പിക്കാതെ വർദ്ധനക്ക് ആനുപാതികമായി  നികുതി കുറച്ച് വില നിയന്ത്രിക്കണമന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. 

Exit mobile version