മകരവിളക്കിനായി സന്നിധാനവും ശബരിമലയും ഒരുങ്ങി.

പത്തനംതിട്ട: മകരവിളക്കിനായി സന്നിധാനവും ശബരിമലയും ഒരുങ്ങി. വലിയ ഭക്തജന പ്രവാഹമാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് തിരുവാഭരണം ചാർത്തി അയ്യപ്പൻറെ ദീപാരധാന നടക്കും തുടർന്ന്  പൊന്നമ്പലമേട്ടില്‍ മകര വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനപ്രവാഹമാണ്. നേരത്തെയെത്തിയ ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുകയാണ്.

10 വ്യൂ പോയിന്റുകളാണ്  മകരജ്യോതി ദർശിക്കാൻ ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ തിങ്കളാഴ്ച പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് പൂജ നടക്കുക. പുല്ലുമേട്ടിലും ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന  സ്ഥലങ്ങളിൽ ഒന്നാണ് പുല്ലുമേട്. ഇതിന് പുറമെ  പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും  മകരവിളക്ക് ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം കുറഞ്ഞത് ഒന്നര ലക്ഷത്തിൽ അധികം ഭക്തരെങ്കിലും മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് എത്തുമെന്നാണ് വിലയിരുത്തൽ. ഇതിൻറെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. അതേസമയംഎട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെയാണ് ജില്ലയുടെ വിവിധ ഭാഗത്തായി സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഡ്രോൺ നിരീക്ഷണം അടക്കം ഇത്തവണ പോലീസ് നടപ്പാക്കുന്നുണ്ട്. 

Exit mobile version