ബിനോയ് കൊടിയേരിക്കെതിരായ പീഡനക്കേസ് ; ഒത്തുതീർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകൻ ഹാജരാകാതിരുന്നതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന് കോടതി ചോദിച്ചപ്പോൾ അതെയെന്ന് യുവതിയും അല്ലെന്ന് ബിനോയിയും മറുപടി നൽകിയിരുന്നു. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. തുടർന്ന് ഇക്കാര്യത്തിൽ കൃത്യമായ മറുപടി ലഭിച്ച ശേഷം കേസ് ഒത്തുതീർക്കണോ എന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ കേസ് ആയതിനാൽ ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചിരുന്നു. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നൽകിയ രേഖയിൽ പറഞ്ഞിട്ടുള്ളത്. അതിനാൽ നിലവിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കുട്ടി തങ്ങളുടേതാണെന്ന് കോടതിയിൽ സമർപ്പിച്ച രേഖയിൽ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമായിരുന്നു ആരോപണം.

Exit mobile version