പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്കൂളിൽ പ്രസവിച്ചു; കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചെന്നൈ ‌: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചയുടന്‍ കുഞ്ഞിനെ സ്‌കൂളിനോട്‌ ചേര്‍ന്നുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും പത്താം ക്ലാസുകാരനായ കാമുകനും പിടിയില്‍. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ ഭുവനഗിരിയിലാണ് സംഭവം.

സ്‌കൂളിന് സമീപത്തെ മതിലിനോട് ചേര്‍ന്നുള്ള കുറ്റിച്ചെടികള്‍ക്കിടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം. വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്‌കൂളിനോട് ചേര്‍ന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാര്‍ഥിയാണ് സ്‌കൂള്‍ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നീടവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാല്‍ സ്‌കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തില്‍ പോലീസെത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുടുങ്ങിയത്. സ്‌കൂളിലെ കുളിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ശേഷം സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച്‌ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു. മറ്റൊരു സ്‌കൂളിലെ പത്താം ക്ലാസ് കാരനാണ് തന്നെ ഗര്‍ഭിണിയാക്കിയതെന്നും കുട്ടി വെളിപ്പെടുത്തി.

പെണ്‍കുട്ടിയെ പിന്നീട് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Exit mobile version